തിരുവനന്തപുരം: കേരള പോലീസിലെ താഴെതട്ട് മുതല്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ വരെ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം. വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്‌ടർക്കും ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ കത്ത് നൽകി. ഇൻസ്‌പെക്‌ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്‌ഥരടക്കം നാല് പേരാണ് നിലവില്‍ അന്വേഷണത്തിന്റെ പരിധിയില്‍ പെടുന്നത്.
എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്, കൊടകര എസ്എച്ച്ഒ അരുണ്‍ ഗോപാലകൃഷ്‌ണൻ എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് ഇഡി കത്ത് നൽകിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് സംസ്‌ഥാന പോലീസിലെ ഉദ്യോഗസ്‌ഥരെക്കുറിച്ച് ഇഡി അന്വഷണം. കത്തില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുമായി ബന്ധമുണ്ടെങ്കിലോ ഉടന്‍ അറിയിക്കാനും ഇഡി നിര്‍ദ്ദേശിക്കുന്നു.
ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാറിന്റെ പേരിലാണ് കത്ത്. ഇഡി നടപടിക്ക് പിന്നാലെ സംസ്‌ഥാന വിജിലന്‍സും വിഷയം പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്.
Most Read: കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക്