തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മേലുള്ള സർക്കാർ ആരോപണങ്ങൾ തുടരുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായെന്ന വാർത്തകൾക്ക് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്‌ഥരുടെ വാട്‍സ്ആപ്പ് സന്ദേശവും മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
തലക്കെട്ട് എന്താകണം എന്ന് വരെ നിര്‍ദ്ദേശം വന്നു. സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറുമായി ഇവിടേക്ക് വന്നാൽ കാലു കഴക്കുമെന്നും ധനമന്ത്രി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ ഇഡിയും സിഎജിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ഐസക് ആരോപിച്ചു.
നിയമസഭയിൽ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിൽ ഇഡി നടപടി അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി വിഷയത്തിൽ സർക്കാർ നിലപാട് ആവർത്തിച്ചു. ‘കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടി പ്രതിഷേധാര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണം. കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സർക്കാരിനെ കിട്ടില്ല ‘ മന്ത്രി വ്യക്‌തമാക്കി.
കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന സിപിഎം ആരോപണം ഒരു പടികൂടി മുന്നോട്ട് വെക്കാനാണ് തോമസ് ഐസക് നേരിട്ടിറങ്ങുന്നത്. അതിനൊപ്പം കിഫ്ബിക്ക് എതിരെയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടാൻ കൂടി ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്റെ സഹായവും സർക്കാർ തേടിയേക്കും.
Read Also: ബിനീഷിന്റെ കാര്യത്തിൽ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി