തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്‌റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ താരസംഘടനായ ‘അമ്മ’ എടുത്തുചാടി തീരുമാനങ്ങൾ എടുക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന് ശേഷം മാത്രം സംഘടന തീരുമാനം എടുത്താൽ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ മൽസരിക്കുന്ന ബിജെപി സ്‌ഥാനാർഥി വിവി രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉൽഘാടനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. അവിടെ വെച്ചാണ് അദ്ദേഹം വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്‌തമാക്കിയത്.
‘ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ‘ യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല ഇത്. ആദ്യം അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. നേരത്തെ എടുത്തുചാടി തീരുമാനം എടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്‌ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അമ്മ ഒരു രാഷ്‌ട്രീയ സംഘടനയല്ല’ സുരേഷ് ഗോപി വ്യക്‌തമാക്കി.
യൗവ്വനം മുഴുവന്‍ സിനിമാ വ്യവസായത്തിന് വേണ്ടി സമര്‍പ്പിച്ച ശേഷം ഒരു പ്രായത്തിലേക്ക് കടക്കുന്നവർക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണിത്. അതിനാല്‍ അത്തരമൊരു സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ‘അമ്മ‘ എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിനീഷിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ തൽക്കാലത്തേക്ക് ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് ‘അമ്മ‘ നിലപാട് എടുക്കുകയായിരുന്നു. ബിനീഷിൽ നിന്ന് വിശദീകരണം തേടാനാണ് സംഘടനയുടെ തീരുമാനം.
Read Also: പോലീസ് ആക്‌ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യം; കെ സുരേന്ദ്രന്‍