തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ സാമ്പത്തിക ഇടപാടിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിൽ നിന്നും രേഖകൾ ശേഖരിച്ചു. സഭക്ക് കീഴിലെ വിവിധ ട്രസ്‌റ്റുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്‌ചാത്തലത്തിലാണ് ഇഡിയുടെ നടപടി.
ബിലീവേഴ്‌സ് സഭയിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ചില രാഷ്‌ട്രീയ പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട പണമിടപാടും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിച്ചാൽ ബന്ധപ്പെട്ടവരെ പ്രതിയാക്കി കേസ് രജിസ്‌റ്റർ ചെയ്യുമെന്നും ഇഡി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
Also Read: വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍
അതേസമയം, ആദായനികുതി വകുപ്പ് ഇതുവരെ 66 ഇടങ്ങളിലായി നടത്തിയ തെരച്ചിലിൽ കണക്കിൽ പെടാത്ത 14.5 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. കടലാസ് സംഘടനകളുടെ പേരിലാണ് ഭൂരിഭാഗം ഇടപാടുകളും നടന്നത്. റെയ്‌ഡ് അവസാനിക്കുമ്പോൾ പിടിച്ചെടുത്ത തുക കൂടിയേക്കാമെന്ന് ഇൻകം ടാക്‌സ് അധികൃതർ വ്യക്‌തമാക്കി. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് സമർപ്പിച്ചതായും ഇൻകം ടാക്‌സ് അറിയിച്ചു.