കണ്ണൂർ: പാനൂരിൽ സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്ന പത്താം ക്‌ളാസുകാരനെ ഓട്ടോ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെവി മനോജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. നേരത്തെ പാനൂർ പോലീസും കേസെടുത്തിരുന്നു.
തിങ്കളാഴ്‌ച ഉച്ചക്കാണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്. മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ ജിനീഷ് തടഞ്ഞു നിർത്തി നടുറോഡിലിട്ട് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിക്കൊപ്പം നടക്കുന്നത് നിർത്തണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. അടിയേറ്റ് വിദ്യാർഥിയുടെ മുൻനിരയിലെ പല്ലിന് പരിക്കേൽക്കുകയും ചെയ്‌തു.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തതോടെ ആളുമാറി മർദ്ദിച്ചെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം. പരാതി പിൻവലിപ്പിക്കാനും ശ്രമംനടന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
Also Read: അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി