തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. സമാന നിലപാടിൽ തന്നെയാണ് കെ മുരളീധരനും. മുന്നണിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. നേമത്തോ വട്ടിയൂർകാവിലോ മൽസരിക്കുമെന്ന വാർത്ത അഭ്യൂഹം കെ മുരളീധരൻ തള്ളി.
അതേസമയം, മൽസരിക്കില്ല എന്ന് തന്നെയാണ് വിഎം സുധീരനും പിജെ കുര്യനും സമിതിയിൽ വ്യക്‌തമാക്കിയത്. എംപിമാർ മൽസരിക്കേണ്ട എന്നാണ് തീരുമാനമെന്ന് കെ സുധാകരനും പറഞ്ഞു. മുരളിക്ക് ഇളവുണ്ടോ എന്ന കാര്യം എഐസിസി പറയുമെന്നും കോൺഗ്രസിൽ അതൃപ്‌തർ ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
സ്‌ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡങ്ങളും അതോടൊപ്പം തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇന്ന് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ദിരാ ഭവനിൽ ചേർന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് കഴിഞ്ഞ ദിവസങ്ങളിൽ പല മണ്ഡലങ്ങളിലും ഉയർന്നുകേട്ടിരുന്നു. എന്നാൽ, അതിനെല്ലാം വിരാമമിട്ട് കൊണ്ടായിരുന്നു യോഗത്തിന് ശേഷം മുല്ലപ്പള്ളിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തന്റെ പേര് ഉയർന്ന് കേട്ടിരുന്നു, എന്നാൽ താൻ മാറി നിൽക്കുകയാണ് ചെയ്‌തത്. അതേ നിലപാട് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്നതെന്ന് മുല്ലപ്പള്ളി വ്യക്‌തമാക്കി.
Also Read: കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക; ബാലുശേരിയിൽ ധർമജൻ