തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്‌ധർ. 2 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് 4 ദിവസം കൊണ്ട് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഒപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി കേസുകൾ ഇതിനോടകം തന്നെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കുന്നത്.
2,11,522 പേർക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതിനാൽ റിപ്പോർട് ചെയ്യപ്പെടാത്ത കേസുകളുടെ വർധനവിലേക്ക് ഇത് വിരൽചൂണ്ടുന്നുണ്ട്. കൂടാതെ സമൂഹ വ്യാപന ആശങ്ക ആരോഗ്യമന്ത്രി തള്ളിക്കളഞ്ഞിട്ടുമില്ല.
50 ശതമാനത്തിനടുത്താണ് സംസ്‌ഥാനത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത മാസം പകുതിയോടെ സംസ്‌ഥാനത്തെ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും സൂചനകളുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ്.
Read also: നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളിൽ വാദം തുടരും