ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ പുരോഗതിയെ കുറിച്ച് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇതുവരെ 62 കോടിയിലധികം ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആളുകളുടെ എണ്ണം ഉയരുമ്പോഴും നാം കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇന്നത്തെ മൻ കി ബാത്ത് പരിപാടി ആരംഭിച്ചത് അന്തരിച്ച ഹോക്കിതാരം മേജർ ധ്യാൻചന്ദിനെ അനുസ്‌മരിച്ച് കൊണ്ടായിരുന്നു. ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷമായിട്ടുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ കായികമേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി കാണുന്നു. മക്കള്‍ കായികമേഖലയില്‍ മുന്നേറുന്നത് കാണുമ്പോള്‍ മാതാപിതാക്കളും സന്തോഷിക്കുകയാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിന് പിന്നാലെ ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടർ പ്ളസ് സിറ്റി എന്ന നേട്ടം കൂടി ഇൻഡോർ സ്വന്തമാക്കിയതായും അദ്ദേഹം മൻ കി ബാത്തിൽ കൂട്ടിച്ചേർത്തു. ഒപ്പം ഇന്ത്യയുടെ ആത്‌മീയതയും, സംസ്‌കാരവും ലോകവ്യാപകമായി പ്രചാരം നേടുകയാണെന്നും വ്യക്‌തമാക്കിയ പ്രധാനമന്ത്രി, പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനായി രാജ്യം ഹര്‍ഷാരവം മുഴക്കുകയാണെന്നും പറഞ്ഞു.
Read also: ‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ