തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയത് വലിയ നേട്ടമാണ്. കൂടാതെ 94 ശതമാനത്തിലധികം ആളുകൾ ഇതിനോടകം സംസ്‌ഥാനത്ത് ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കുകയും ചെയ്‌തു. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും മന്ത്രി വ്യക്‌തമാക്കി.
ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 33.99 ശതമാനവുമാണ്. അതേസമയം കേരളത്തിൽ നടപ്പാക്കിയ വാക്‌സിനേഷന്‍ ഡ്രൈവിലൂടെയാണ് സംസ്‌ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്‌തമാക്കി. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് (2,52,62,175) ആദ്യ ഡോസും, 50.02 ശതമാനം പേര്‍ക്ക് (1,33,59,562) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് സംസ്‌ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തത്. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി വളരെ കുറച്ച് പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരില്‍ ചിലര്‍ കാലതാമസം വരുത്തുന്നതായാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്. ആദ്യ ഡോസിന് ശേഷം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും, കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും സ്വീകരിക്കേണ്ടതാണ്. എന്നാല്‍ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താത്ത ആളുകളുണ്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂവെന്നും, രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: ‘ഇതൊന്നും ഇവിടെ നടക്കില്ല’; യുപി പോലീസിന് ഡെൽഹി ഹൈക്കോടതിയുടെ വിമർശനം