ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ആറിലധികം പുതിയ കോവിഡ് വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷർഷ വർധൻ പറഞ്ഞു.
നമ്മുടെ ശാസ്ത്രജ്‌ഞരുടെ പരിശ്രമങ്ങൾ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനം കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കോവിഡ് വർഷം എന്നതിനപ്പുറം 2020 ശാസ്‌ത്രത്തിന്റെയും ശാസ്‌ത്രജ്‌ഞരുടെയും വർഷമായി ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എൻഐആർഇഎച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യ ഉൽപാദിപ്പിച്ച രണ്ട് വാക്‌സിനുകൾ 71 രാജ്യങ്ങൾക്ക് നൽകി. നിരവധി രാജ്യങ്ങൾ ഇന്ത്യയോട് വാക്‌സിൻ ആവശ്യപ്പെടുന്നുണ്ട്. ഇവയൊന്നും ചെറിയ രാജ്യങ്ങളല്ല. കാനഡ, ബ്രസീൽ തുടങ്ങി നിരവധി വികസിത രാജ്യങ്ങൾ ഇന്ത്യയുടെ വാക്‌സിൻ അത്യുൽസാഹത്തോടെ ഉപയോഗിക്കുന്നുണ്ട്. അര ഡസനിലേറെ പുതിയ വാക്‌സിനുകൾ ഇന്ത്യയിൽ നിന്ന് വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ തുടക്കകാലത്ത് രാജ്യത്ത് ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യത്തുടനീളം 1.84 കോടി വാക്‌സിൻ ഡോസുകൾ ആളുകൾക്ക് നൽകി.
കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേർ വാക്‌സിനെടുത്തു. ചില ആളുകൾ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സത്യത്തെ തോൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറസിൽനിന്ന് നിന്ന് രക്ഷ നേടാൻ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Read Also: നിതീഷ് കുമാറിനെപ്പോലെ ‘ദുർബലനായ’ മുഖ്യമന്ത്രി രാജ്യത്ത് വേറെയില്ല; തേജസ്വി യാദവ്