തിരുവനന്തപുരം: നാലാമത് മദർ തെരേസ പുരസ്‌കാര വിതരണം ജൂൺ 26ന് തലസ്‌ഥാനത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവരും ഉൾപ്പടെ 20ഓളം പേർക്കാണ് പുരസ്‌കാരം നൽകുന്നത്.
വിഎസ് അച്യുതാനന്ദന്‍, നടൻ സലിം കുമാർ, സൂര്യ കൃഷ്‌ണ മൂർത്തി, രമേശ് ചെന്നിത്തല, മോഹൻലാൽ, ഗോകുലം ഗോപാലൻ, മണിയൻ പിള്ള രാജു, ഡോ. ശാന്തകുമാർ, സാബു ചാക്കോ, ഇഎം നജീബ്, ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ നേരെത്തെ മദർ തെരേസ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.
സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്രം നൽകുന്ന മദർ തെരേസ പുരസ്‌കാരത്തിന് ഇത്തവണ അർഹരായവരിൽ ഗൗരി പാർവതി ലക്ഷ്‌മി ഭായി തമ്പുരാട്ടിയും ഉൾപ്പെടുന്നു. ‘മദർ തെരേസ ശ്രേഷ്‌ഠ‘ പുരസ്‌കാരം നൽകിയാണ് ഗൗരി പാർവതി ലക്ഷ്‌മി ഭായി തമ്പുരാട്ടിയെ ആദരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്രയുടെ സിൽവർ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പുരസ്‌കാര സമർപ്പണം നടക്കുന്നതെന്നും സംഘടനയുടെ രക്ഷാധികാരി അഡ്വ. ടിപിഎം ഇബ്രാഹിം ഖാൻ, പ്രസിഡണ്ട് ഡാൻസർ തമ്പി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു.
അന്തരിച്ച ജസ്‌റ്റിസ് വിആർ കൃഷ്‌ണയ്യർ രണ്ടുദശാബ്‌ദത്തോളം രക്ഷാധികാരിയായിരുന്ന സംഘടന കേരളത്തിനകത്തും പുറത്തുമായി നിരവധി ചാരിറ്റി പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. പുരസ്‌കാര സമർപ്പണ വേദിയിൽ വച്ച് എറണാകുളത്തും വയനാടുമായി സംഘടന നിർമിച്ചു നൽകുന്ന വീടുകളുടെ പ്രഖ്യാപനവും നടക്കും. മന്ത്രിമാരും സാമൂഹിക, സാംസ്‌കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Most Read: നെഹ്‌റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന