തിരുവനന്തപുരം: ‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’യുടെ നാലാമത് മദർ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ 26ന് നടക്കുന്ന ചടങ്ങിലാണ് മദർ തെരേസ പുരസ്‌കാര വിതരണം.
ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവരും ഉൾപ്പടെ 20ഓളം പേരാണ് മദർ തെരേസ പുരസ്‌കാരത്തിന് അർഹത നേടിയിട്ടുള്ളത്. ലൈഫ്‌ടൈം പ്രവർത്തനങ്ങൾക്കുള്ള ‘മദര്‍ തെരേസ ശ്രേഷ്‌ഠ പുരസ്‌കാരം’ അശ്വതി തിരുനാള്‍ ലക്ഷ്‌മിഭായി തമ്പുരാട്ടിക്കാണ് ലഭിച്ചിരിക്കുന്നത്.
മനുഷ്യത്വ രാഷ്‌ട്രീയ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും പരിഗണിച്ച് സുരേഷ് ഗോപിയും പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. അഡ്വ. രഘുരാമ പണിക്കർ (ആവണങ്ങാട്ട് കളരി, പെരിങ്ങോട്ടുകര), ഡോ. വിഎസ് പ്രിയ (ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഡോക്‌ടർ), ഡോ. ബി ഗോവിന്ദന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം), ഫാദര്‍ ഡേവിസ് ചിറമ്മൽ (കിഡ്‌നി ഫൗണ്ടേഷൻ & ജീവകാരുണ്യ പ്രവർത്തനം) എന്നിവർ ഉൾപ്പെടുന്നതാണ് പുരസ്‌കാര പട്ടിക.
മാതൃഭൂമിയിലെ ഷ്യാമിലി ശശിധരനും ന്യൂസ് 18 കേരളയിലെ അശ്വതി പിള്ളയുമാണ് മികച്ച ന്യൂസ് റീഡര്‍ക്കുള്ള പുരസ്‌കാരത്തിന് അർഹരായവർ. സിൽവർ ജൂബിലി പ്രമാണിച്ച് ഇത്തവണ ബിസിനസ് രംഗത്ത് നിന്നുള്ളവർക്കും സിനിമ ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അവാർഡുകൾ നൽകുന്നതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറ്റു പ്രധാന പുരസ്‌കാര ജേതാക്കൾ:
- ഓട്ടോ രാജ (ജീവകാരുണ്യ പ്രവർത്തനം)
- ഇസഹാഖ് ഈശ്വരമംഗലം (ബിസിനസ് & സാമൂഹിക പ്രവർത്തനം)
- മാത്യു ഫ്രാന്‍സിസ് കാട്ടുക്കാരന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
- ജോസഫ് ഫ്രാന്‍സിസ് (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
- ഹണി വർഗീസ് (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
- സ്രീനാ പ്രതാപന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
- കെവി അബ്‌ദുൾ നാസര്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
- മഹാരാജ ശിവാനന്ദന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
- വിദ്യ വിനു മോഹന്‍ (ജീവകാരുണ്യ പ്രവർത്തനം)
- വിനു മോഹന്‍ (നടനും ജീവകാരുണ്യ പ്രവർത്തകനും)
- ഹനാൻ ഹമീദ് ( അയൺ ഗേൾ & അതിജീവിത)
- ജിന്റോ (ജിം ഇൻസ്‌ട്രക്‌ടർ & സാമൂഹിക പ്രവർത്തകൻ)
അന്തരിച്ച ജസ്‌റ്റിസ് വിആർ കൃഷ്‌ണയ്യർ രണ്ടുദശാബ്‌ദത്തോളം രക്ഷാധികാരിയായിരുന്ന ‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’ കേരളത്തിനകത്തും പുറത്തുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. സംഘടനയുടെ സിൽവർ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദർ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മെട്രോമാൻ ഇ ശ്രീധരൻ നിർവഹിച്ചിരുന്നു.
വിഎസ് അച്യുതാനന്ദന്‍, നടൻ സലിം കുമാർ, സൂര്യ കൃഷ്‌ണ മൂർത്തി, രമേശ് ചെന്നിത്തല, മോഹൻലാൽ, ഗോകുലം ഗോപാലൻ, മണിയൻ പിള്ള രാജു, ഡോ. ശാന്തകുമാർ, സാബു ചാക്കോ, ഇഎം നജീബ്, ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ നേരെത്തെ മദർ തെരേസ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.
മന്ത്രിമാരും സാമൂഹിക, സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കുന്ന പുരസ്‌കാര സമർപ്പണ വേദിയിൽ എറണാകുളത്തും വയനാടുമായി സംഘടന നിർമിച്ചു നൽകുന്ന വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന പത്രസമ്മേളനത്തിൽ ഡാൻസർ തമ്പി, ശ്യാം പ്രസാദ്, സംവിധായകൻ സജിലാൽ എന്നിവർ പങ്കെടുത്തു.
Most Read: ‘ഏത് ഹിന്ദുത്വം…?’; ഷിൻഡെയുടെ പ്രത്യയശാസ്‌ത്ര വാദത്തെ എതിർത്ത് ശിവസേന