തിരുവനന്തപുരം: പ്രമുഖ ആർക്കിടെക്റ്ററും ഡിസൈനറുമായ ഹണി ജയന് മദർ തെരേസ പുരസ്‌കാരം ലഭിച്ചു. ജൂൺ 26ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിവിൽ സപ്ളൈസ് മന്ത്രി ജിആർ അനിൽകുമാറിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.
കഴിഞ്ഞ 18 വർഷം കൊണ്ട് ഇന്ത്യയിലും ചൈനയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ഉൾപ്പടെ ആർക്കിടെക്റ്ററിലും ഡിസൈൻ സ്‌പേസിലും നേടിയ വിജയവും സമ്പാദ്യത്തിലെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുകയും ചെയ്യുന്ന ‘അനുകരണീയ സ്‌ത്രീ മാതൃക‘ എന്ന നിലയിലാണ് ഹണി ജയനെ (ഹണി വർഗീസ്) മദര്‍ തെരേസ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ജൂറി പറഞ്ഞു.
ലൈഫ്‌ടൈം പ്രവർത്തനങ്ങൾക്കുള്ള ‘മദര്‍ തെരേസ ശ്രേഷ്‌ഠ പുരസ്‌കാരം’ അശ്വതി തിരുനാള്‍ ലക്ഷ്‌മിഭായി തമ്പുരാട്ടിക്കാണ് ലഭിച്ചത്. ‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’ നൽകുന്ന നാലാമത് മദർ തെരേസ പുരസ്‌കാരത്തിന് ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവരും ഉൾപ്പടെ 20ഓളം പേരാണ് അർഹത നേടിയിരുന്നത്.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഓട്ടോ രാജ, ഡോ. വിഎസ് പ്രിയ (ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഡോക്‌ടർ), ഫാദര്‍ ഡേവിസ് ചിറമ്മൽ (കിഡ്‌നി ഫൗണ്ടേഷൻ & ജീവകാരുണ്യ പ്രവർത്തനം), മാത്യു ഫ്രാൻസിസ് കാട്ടൂക്കാരൻ (ബിസിനസ് & സാമൂഹിക പ്രവർത്തനം), ജോസഫ് ഫ്രാൻസിസ് (ബിസിനസ് & സാമൂഹിക പ്രവർത്തനം), ഇസഹാഖ് ഈശ്വരമംഗലം (ബിസിനസ് & സാമൂഹിക പ്രവർത്തനം) അഡ്വ. രഘുരാമ പണിക്കർ (ആവണങ്ങാട്ട് കളരി, പെരിങ്ങോട്ടുകര) എന്നിവർ ഉൾപ്പെടെ 20 പേരും വേദിയിൽ അവാർഡ് സ്വീകരിച്ചു.
അന്തരിച്ച ജസ്‌റ്റിസ് വിആർ കൃഷ്‌ണയ്യർ രണ്ടുദശാബ്‌ദത്തോളം രക്ഷാധികാരിയായിരുന്ന സംഘടനയുടെ സിൽവർ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദർ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം മെട്രോമാൻ ഇ ശ്രീധരനാണ് നേരെത്തെ നിർവഹിച്ചത്. പുരസ്‌കാര സമർപ്പണ വേദിയിൽ എറണാകുളത്തും വയനാടുമായി സംഘടന നിർമിച്ചു നൽകുന്ന വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
വിഎസ് അച്യുതാനന്ദന്‍, മോഹൻലാൽ, നടൻ സലിം കുമാർ, സൂര്യ കൃഷ്‌ണ മൂർത്തി, രമേശ് ചെന്നിത്തല, ഗോകുലം ഗോപാലൻ, മണിയൻ പിള്ള രാജു, ഡോ. ശാന്തകുമാർ, സാബു ചാക്കോ, ഇഎം നജീബ്, ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ നേരെത്തെ മദർ തെരേസ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.
Most Read: ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി