മുംബൈ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്‌മരണകൾ മായ്‌ക്കാൻ മാത്രമല്ല, നെഹ്‌റു-ഗാന്ധി വംശത്തിന്റെ സാധ്യതകളെ നശിപ്പിക്കാനും ബിജെപി ആഗ്രഹിക്കുന്നുവെന്ന് ശിവസേന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രസിദ്ധീകരിച്ച സേന മുഖപത്രമായ ‘സാംന’യുടെ എഡിറ്റോറിയലിൽ ആയിരുന്നു ഈ പരാമർശം.
” ഒരു വ്യക്‌തി, അയാൾ എത്ര വലിയവൻ ആയാലും അയാളുടെ കോളറിൽ കയറി പിടിക്കാൻ തങ്ങൾക്ക് കഴിയും എന്നതാണ് ഈ ചോദ്യം ചെയ്യലിലൂടെ ബിജെപി കാണിക്കാൻ ശ്രമിക്കുന്നത്. ഇന്ന് അത് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്, നാളെ അത് ആരുമാകാം. എതിരാളികളെ ഉൻമൂലനം ചെയ്യാൻ ഹിറ്റ്‌ലർ നിർമിച്ച വിഷവാതക അറകൾ ബിജെപി സർക്കാർ നിർമിച്ചിട്ടില്ല എന്ന ഒരു വ്യത്യാസമേ അവർ തമ്മിലുള്ളൂ,”- മുഖപ്രസംഗം പറയുന്നു.
ശിവസേന, രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), സമാജ്‌വാദി പാർട്ടി, ജാർഖണ്ഡ് മുക്‌തി മോർച്ച, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (ടിഎംസി) തുടങ്ങിയ പാർട്ടികൾ എപ്പോഴും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിരീക്ഷണത്തിലാണ്, എന്നാൽ ഈ ഏജൻസി ഒരിക്കൽ പോലും ഒരു ബിജെപി നേതാവിന്റെ വീടോ സ്‌ഥാപനമോ റെയ്‌ഡ് ചെയ്യുന്നതായി കാണുന്നില്ല.
കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ട നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എഫ്‌ഐആറിന്റെ പകർപ്പ് പോലും നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞില്ല. അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇഡിക്ക് സാധിച്ചിട്ടില്ലെന്ന് ശിവസേന പറഞ്ഞു.
Most Read: അഗ്‌നിപഥ് പ്രതിഷേധം; ബിജെപി എംഎൽഎക്ക് നേരെ ആക്രമണം