തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടനയ്‌ക്ക് മാനദണ്ഡമായി. ജനപ്രതിനിധികളെ ഒഴിവാക്കും. ഹൈക്കമാൻഡ് നിശ്‌ചയിച്ച അംഗങ്ങളെ മാത്രം നിലനിർത്തും. തുടർച്ചയായി അഞ്ച് വർഷത്തിലധികം സംഘടനാ പദവികൾ വഹിച്ചവരെ ഒഴിവാക്കും. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചയിലാണ് 51 പേരിലേക്ക് ഭാരവാഹിപട്ടിക ചുരുക്കാൻ തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച നിരവധി പ്രശ്‌നങ്ങൾക്ക് ശേഷം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് രാവിലെ അനുനയ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ പുറത്തുവന്നിരിക്കുന്നത്.
രാഷ്‌ട്രീയകാര്യ സമിതിയ്‌ക്ക് ഭരണഘടനാപരമായി നിലനിൽപ്പില്ല എന്ന തരത്തിലുള്ള പ്രസ്‌താവനകൾ പല രാഷ്‌ട്രീയ നേതാക്കളും നടത്തിയിട്ടുണ്ട്. വിഎം സുധീരൻ കെപിസിസി പ്രസിഡണ്ട് ആയിരിക്കുന്ന കാലത്ത് ഗ്രൂപ്പുകൾക്ക് പ്രാതിനിധ്യം നൽകാനുളള ഒരു പ്‌ളാറ്റ്‌ഫോം എന്ന നിലയിൽ രാഷ്‌ട്രീയകാര്യ സമിതിയ്‌ക്ക് ഹൈക്കമാൻഡ് രൂപം നൽകിയത്. പിന്നീട് കെപിസിസിയുടെ ഉയർന്ന സമിതിയായി പ്രവർത്തിച്ചു വരികയായിരുന്ന രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനത്തെ പിന്തുണക്കുകയും ചെയ്‌തു. ഒരാൾക്ക് ഒരു പദവി എന്നത് കർശനമായി നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഹൈക്കമാൻഡ് നിയമിച്ചവർ ഒഴികെയുള്ള ജനപ്രതിനിധികളെയും 5 വർഷം ഭാരവാഹിത്വം വഹിച്ചവരെയും ഒഴിവാക്കാനുള്ള തീരുമാനം.
Also Read: സോളാര്‍ കേസ്; കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി