പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിൽ. സംഭവം നടന്ന് നാലര വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കൊല്ലപ്പെട്ടവരുടെ അയൽവാസി രാജേന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര വീട്ടിൽ ഗോപാലകൃഷ്‌ണൻ (62), ഭാര്യ തങ്കമണി (52) എന്നിവരെ വീട്ടിലെ കിടപ്പു മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കവർച്ചയ്‌ക്കിടെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഓട് പൊളിച്ച് വീടിനുള്ളിൽ കയറി കൃത്യം നിർവഹിച്ചശേഷം വാതിൽ പുറത്ത് നിന്ന് പൂട്ടിയാണ് പ്രതി രക്ഷപെട്ടത്. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്‌തിരുന്നു. കൃത്യം നടത്തുന്നതിന് ഒന്നിൽകൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുകയും തെളിവുകൾ സമർഥമായി നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളും ജലാശയങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കൊലയ്‌ക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന മടവാൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടെ എമർജൻസി വിളക്കും വടിയും കണ്ടെത്തിയിരുന്നു. തുടർന്ന് നിരവധിപേരെ ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. സംഭവം നടന്ന് അഞ്ച് വർഷത്തോട് അടുക്കുമ്പോഴാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: അവസാന നിമിഷം ജാമ്യക്കാർ പിൻമാറി; ബിനീഷ് ഇന്ന് മോചിതനായില്ല