ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്നും ജയിൽ മോചിതനായില്ല. ജാമ്യം നിൽക്കാമെന്നേറ്റ ആളുകൾ അവസാന നിമിഷം പിൻമാറിയതോടെയാണ് ബിനീഷിന്റെ പുറത്തിറങ്ങൽ അനിശ്‌ചിതത്വത്തിലായത്. പിന്നീട് പുതിയ ജാമ്യക്കാരെ ഹാജരാക്കിയെങ്കിലും അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.
5 ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. ജാമ്യക്കാർ കർണാടകയിൽ ഉള്ളവർ തന്നെയായിരിക്കണമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിനായി കണ്ടെത്തിയ ആളുകളാണ് അവസാന നിമിഷം കോടതിയിൽ വച്ച് പിൻമാറിയത്. പകരം ആളുകളെ എത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ബിനീഷിന് ഇന്ന് പുറത്തിറങ്ങാൻ സാധിക്കില്ലെന്നാണ് ഒടുവിലത്തെ വിവരം.
കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കുകയുള്ളൂ. ജാമ്യക്കാരെ കോടതിയിൽ ഹാജരാക്കുമ്പോൾ ബിനീഷിന് നാളെ ഉച്ചയോടെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷിന് വ്യാഴാഴ്‌ചയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Read also: മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും; അടിയന്തര യോഗം വിളിച്ച് മന്ത്രി