കൊച്ചി: മുട്ടില്‍ മരംമുറി വിഷയത്തിൽ സംസ്‌ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ നിയമങ്ങള്‍ മറികടക്കുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് മന്ത്രിയുടെ കൂടി അറിവോടെയാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. സംസ്‌ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോ. എന്നാല്‍ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു; കോടതി പറഞ്ഞു.
പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും കോടതി വിമര്‍ശിച്ചു. പതിനായിരം ക്യുബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് പ്രതികൾ വിൽപനക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇത്രയധികം ഈട്ടിത്തടികൾ എങ്ങനെ പ്രതികൾ സംഘടിപ്പിക്കുമെന്നും കോടതി ചോദിച്ചു. മുട്ടിൽ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.
Most Read: ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി