കണ്ണൂർ: മാങ്ങാട്ടുപറമ്പ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്). ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻഡായി ലഭിക്കും.
ആശുപത്രിയുടെ മികച്ച പ്രവർത്തനം മുൻനിർത്തിയാണ് അംഗീകാരം. മൂന്ന് വർഷത്തേക്കാണിത്. അടുത്ത രണ്ട് വർഷവും ഗ്രാൻഡ് ലഭിക്കും.
ആശുപത്രിയിലെ കിടക്കകളുടെ എണ്ണത്തിനനുസരിച്ചാണ് തുക ലഭിക്കുക. മാങ്ങാട്ടുപറമ്പ് ആശുപത്രിയിൽ 134 അത്യാധുനിക കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കിടക്കക്കും 10,000 രൂപ വീതം ലഭിക്കും.
ഇതിന് പുറമേ രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഏറ്റവും മികച്ച പ്രസവമുറികൾക്കും ശസ്‌ത്രക്രിയാ തിയേറ്ററിനും ‘ലക്ഷ്യ’ സർട്ടിഫിക്കേഷൻ പ്രകാരം ആറ് ലക്ഷം രൂപയുടെ ഗ്രാൻഡും ലഭിക്കും.
ആശുപത്രിയിലെ 14 ഡിപ്പാർട്ടുമെന്റുകളാണ് കേന്ദ്രസംഘം പരിശോധിച്ചത്. ഇതിൽ ലക്ഷ്യ സർട്ടിഫിക്കേഷൻ പ്രകാരം തയ്യാറാക്കിയ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവയുൾപ്പെടും. എൻക്യുഎഎസിന്റെ ഭാഗമായി 94 ശതമാനം മാർക്കാണ് സ്‌ഥാപനം കരസ്‌ഥമാക്കിയത്. ‘ലക്ഷ്യ’ സർട്ടിഫിക്കേഷനിൽ പ്രസവമുറിക്ക് 99 ശതമാനവും പ്രസവ ശസ്‌ത്രക്രിയാ തിയേറ്ററിന് 95 ശതമാനം മാർക്കും ലഭിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ വേട്ടയാടൽ; ചീഫ് ജസ്‌റ്റിസിന് കത്തെഴുതി പി സായ്‌നാഥ്