ന്യൂഡെല്‍ഹി: അന്വേഷണാത്‌മക പത്രപ്രവര്‍ത്തനം നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ നടത്തുന്ന വേട്ടയാടലുകൾക്ക് എതിരെ ചീഫ് ജസ്‌റ്റിസ് എന്‍വി രമണക്ക് തുറന്നകത്തെഴുതി മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍വെച്ച് മാദ്ധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജസ്‌റ്റിസ് രമണ പറഞ്ഞ വാക്കുകൾ കൂട്ടിച്ചേർത്ത് ആയിരുന്നു സായ്‌നാഥിന്റെ കത്ത്.
അന്വേഷണാത്‌മക പത്രപ്രവര്‍ത്തനം എന്ന ആശയം മാദ്ധ്യമ ക്യാന്‍വാസില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്നും തങ്ങളുടെ ചെറുപ്പകാലത്ത് വലിയ അഴിമതികള്‍ തുറന്നുകാട്ടുന്ന പത്രങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്നിരുന്നെന്നും പത്രങ്ങള്‍ ഒരിക്കലും തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നും രമണ നടത്തിയ നിരീക്ഷണം പ്രസക്‌തമാണെന്ന് പി സായ്‌നാഥ് പറഞ്ഞു.
“പ്രിയപ്പെട്ട ചീഫ് ജസ്‌റ്റിസ്, അന്വേഷണാത്‌മക പത്രപ്രവര്‍ത്തനം എന്ന ആശയം ദൗര്‍ഭാഗ്യവശാല്‍ മാദ്ധ്യമ ക്യാന്‍വാസില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. ഞങ്ങള്‍ വളര്‍ന്നുവന്നകാലത്ത് വലിയ അഴിമതികള്‍ തുറന്നുകാട്ടുന്ന പത്രങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്നു. പത്രങ്ങള്‍ ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല, എന്ന പ്രസക്‌തമായ നിരീക്ഷണത്തിന് നന്ദി,”- അദ്ദേഹം കത്തില്‍ പറയുന്നു.
ചീഫ് ജസ്‌റ്റിസിന്റെ നിരീക്ഷണം പോലെ ‘ഗൗരവകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന അഴിമതികളെയും ദുര്‍ഭരണത്തെക്കുറിച്ചുമുള്ള’ പത്ര റിപ്പോര്‍ട്ടുകള്‍ക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഇന്നത്തെ കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം വാർത്തകൾ പുറത്തുവിടുന്ന മാദ്ധ്യമ പ്രവർത്തകർക്ക് ആണെന്നും സായ്‌നാഥ് പറയുന്നു.
അഴിമതികള്‍ തുറന്നുകാട്ടുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങള്‍ ചുമത്തി ജയിലിൽ തള്ളുക എന്നതാണ് ഇന്നത്തെ രീതിയെന്നും സായ്‌നാഥ് പറയുന്നു. യുപിയിലെ ഹത്രസില്‍ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അവസ്‌ഥയും കത്തില്‍ പറയുന്നുണ്ട്.
സിദ്ദിഖ് കാപ്പൻ ഒരു വര്‍ഷത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുമ്പോഴും കോടതികളില്‍ നിന്ന് കോടതികളിലേക്ക് കേസ് മാറ്റുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
Read also: ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം