വയനാട്: കടക്ക് മുന്നിൽ ആൾക്കൂട്ടം ഉണ്ടെന്ന് പറഞ്ഞു ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. വൈത്തിരിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്കാണ് പിഴ ഈടാക്കാൻ അധികൃതർ നടപടി എടുത്തത്. എന്നാൽ, സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ മനുഷ്യത്വ രഹിതമായ നിലപാടിൽ നാട്ടുകാർ കനത്ത പ്രതിഷേധവുമായി കടക്ക് മുന്നിൽ തടിച്ചു കൂടി. തുടർന്ന് പിഴ വേണ്ടെന്ന് വെച്ച് ഉദ്യോഗസ്‌ഥ സംഘം മടങ്ങുകയാണ് ചെയ്‌തത്.
ചായക്കടക്ക് മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ടെന്നു പറഞ്ഞാണ് സെക്‌ടറൽ മജിസ്‌ട്രേറ്റ് കടക്കാരനിൽ പിഴ ഈടാക്കാനായി തുടങ്ങിയത്. എന്നാൽ, കടക്ക് മുന്നിലുള്ള ആൾകൂട്ടം തന്റെ കാരണം കൊണ്ടല്ലെന്നും പിഴയടയ്‌ക്കാൻ വേണ്ട വരുമാനം കടയിൽ നിന്ന് ലഭിക്കുന്നില്ലെന്നും കടയുടമ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
പലതവണ മുന്നറിയിപ്പ് തന്നതാണെന്നും, പിഴ അടയ്‌ക്കണമെന്നും ഉദ്യോഗസ്‌ഥ സംഘം ആവർത്തിച്ചതോടെ കടയുടമ ഉദ്യോഗസ്‌ഥ സംഘത്തിന്റെ വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയാണ് ചെയ്‌തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചായക്കടയിൽ നിന്നുള്ള വരുമാനം നിലച്ചതായും, ആത്‍മഹത്യയുടെ വക്കിലാണെന്നും, ഇതിലും നല്ലത് നെഞ്ചത്ത് വണ്ടി കയറ്റി കൊള്ളുകയാണെന്നും കടയുടമ പറഞ്ഞു.
തുടർന്ന് ചുറ്റിലും ഉള്ള നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നുള്ള ഇത്തരം മനുഷ്യത്വ രഹിതമായ സമീപനങ്ങൾ വച്ചുപുറപ്പിക്കാൻ ആവില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ പ്രതിഷേധിച്ചത്. നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ പിഴ ഒഴിവാക്കി മുന്നറിയിപ്പ് നൽകി ഉദ്യോഗസ്‌ഥ സംഘം മടങ്ങുകയാണ് ചെയ്‌തത്.
Read Also: സുല്‍ത്താന്‍ ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്‌റ്റില്‍