കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചതിനാല്‍ അര്‍ധരാത്രിക്ക് ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വയനാട്ടില്‍ ഇത്രയും കിലോ കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത് ഇതാദ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ബത്തേരി പോലീസാണ് പരിശോധന നടത്തിയത്.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് വയനാട്ടിലെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് ഒരാഴ്‌ചയായി വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി വരികയായിരുന്നു.
ആദിവാസികളെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പ്രലോഭിപ്പിച്ച് കഞ്ചാവ് സൂക്ഷിക്കാന്‍ വീടുകള്‍ കണ്ടെത്തുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് പിന്നിലുള്ള ലഹരിറാക്കറ്റിനെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് അധികാരികളുടെ തീരുമാനം.
Must Read: ആദ്യ മണിക്കൂറിൽ മുലയൂട്ടാം; കെഎസ്ആര്‍ടിസി ബസ് ബ്രാന്‍ഡിംഗിന് തുടക്കമായി