ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയും, പാർലിമെന്റിൽ (നാഷണൽ പഞ്ചായത്ത് ) പ്രമേയം പാസ്സാക്കിയും ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്ന നേപ്പാൾ ചുവടുമാറ്റുന്നതായി സൂചനകൾ. ഇതിന്റെ ആദ്യ പടിയെന്നോണം നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ ഒലി നരേന്ദ്രമോദിയെ ഫോണിലൂടെ സ്വാതന്ത്ര്യദിന സന്ദേശമറിയിച്ചതായാണ് റിപോർട്ടുകൾ.
യുഎൻ രക്ഷാസമിതിയിൽ താത്കാലിക അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതായാണ് വിവരം. പത്തു മിനിറ്റിലധികം നേരം നീണ്ടുനിന്ന സംഭാഷണത്തിൽ വിവാദവിഷയങ്ങളൊന്നും തന്നെ ചർച്ച ചെയ്തിട്ടില്ല. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ഇരുരാജ്യങ്ങളും പരസ്പരസഹകരണം ഉറപ്പാക്കാനുള്ള ധാരണയിലെത്തി.
കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഇന്ത്യ ധാർച്ചുല മുതൽ ലിപുലേഖ് വരെ പുതിയ റോഡ് ഉദ്ഘാടനം ചെയ്തതോടെയാണ് നേപ്പാൾ സർക്കാരിന് അതൃപ്തി പ്രകടമായത്.
കഴിഞ്ഞ മെയിൽ ആണ് ഇന്ത്യൻ ഭൂപ്രദേശത്തിൽ ഉൾപ്പെടുന്ന കാലാപാനി, ലിപുലേഖ് അടക്കമുള്ള പ്രദേശങ്ങളെ ചേർത്തുകൊണ്ട് നേപ്പാൾ സർക്കാർ പുതിയ ഭൂപടം പുറത്തിറക്കിയത്, ഇതിന് പിന്നാലെ പാർലിമെന്റിൽ അവതരിപ്പിച്ച് അംഗീകാരവും നേടിയിരുന്നു. ഇതിന് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം പൂർണമായും നിലച്ചിരുന്നു.