ദുബായ് : പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി നഗര വികസനത്തിന് ഒരുങ്ങുകയാണ് ദുബായ് നഗരം. 200 കോടി ദിര്‍ഹത്തിന്റെ 29 നഗരവികസന പദ്ധതികളാണ് ദുബായില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 കിലോമീറ്റര്‍ വരുന്ന ബീച്ച് ഉള്‍പ്പടെയുള്ള പദ്ധതികളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നഗര വികസന പദ്ധതികളെ പറ്റി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം ട്വിറ്ററിലൂടെയാണ് വ്യക്‌തമാക്കിയിരിക്കുന്നത്.
മംസാര്‍ ബീച്ചില്‍ നിന്നും 12 കിലോമീറ്റര്‍ നീളത്തില്‍ ഉമ്മു സുഖീം-2 വരെയാണ് ബീച്ചിന്റെ വികസന പദ്ധതി നടപ്പാക്കുന്നത്. സൈക്കിളിംഗ് പാതകള്‍, നീന്തല്‍ സ്‌ഥലങ്ങള്‍, റണ്ണിങ് ട്രാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിധത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഒപ്പം തന്നെ കടല്‍ത്തീരങ്ങള്‍ നീന്തല്‍കുളങ്ങളായി നവീകരിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ഭാഗം. 10 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ബീച്ചിന്റെ വികസന പദ്ധതികള്‍ക്ക് മാത്രം 500 ദശലക്ഷം ദിര്‍ഹത്തിന്റെ ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന പദ്ധതിയില്‍ ആദ്യം പൂര്‍ത്തിയാക്കുന്നത് മംസാര്‍ ക്രീക്ക് ബീച്ച് മുതല്‍ മംസാര്‍ കോര്‍ണിഷ് വരെയുള്ള ഭാഗമാണ്. തുടര്‍ന്ന് രണ്ടും മൂന്നും ഘട്ടങ്ങളിലായി ജുമൈറ ബീച്ച്-അല്‍ ഷുരൂഖ്, ഉമ്മു സുഖീം 1,2 എന്നിവയുടെ വികസനവും പൂര്‍ത്തിയാക്കും.
പരിസ്‌ഥിതി സന്തുലിതാവസ്‌ഥയും, ജൈവവൈവിധ്യവും സംരക്ഷിച്ച് കൊണ്ട് 100 ദശലക്ഷം ദിര്‍ഹത്തിന്റെ പദ്ധതികളാണ് റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 100 ഏക്കറില്‍ കണ്ടല്‍ക്കാടുകള്‍ നട്ട് പിടിപ്പിക്കും. കൂടാതെ പ്രകൃതിക്ക് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള മറ്റ് നിരവധി പദ്ധതികളും വികസനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യം പദ്ധതിക്ക് തുടക്കമിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 2024 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
Read also : ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ കൂടി