കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉന്നതതല യോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എകെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗവും നടക്കും.
അതേസമയം, കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം ഇന്ന് ജില്ലയിലെ നിപ ബാധിത മേഖലകൾ സന്ദർശിക്കും. ആർജിസിബിയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും. കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 11 സാമ്പിളുകൾ നെഗറ്റീവായത് ആശ്വാസമാണ്. ഇന്നലെ അയച്ച 30 പേരുടെ പരിശോധനാ ഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്. നിപ വൈറസ് സ്‌ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.
നിപ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്നലെ പുതുതായി 234 പേരെക്കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 950 ആയി. നിപ സ്‌ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിലുള്ളവരും പട്ടികയിൽപ്പെടും. ഇതിൽ 213 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രിയിലെ നാല് പേരാണ് ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ളത്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലുണ്ട്.
രോഗബാധയുടെ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ളാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പാക്കാൻ കെഎംഎസ്‌സിഎല്ലിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നേരത്തെ ഇന്നലെയും ഇന്നുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.
Most Read| ‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള ശിൽപ്പം വേണം’; അലൻസിയർ