കോഴിക്കോട്: ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതിന് ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. സെപ്‌റ്റംബർ 11നാണ് സാമ്പിളുകൾ അയച്ചത്. 12ന് നിപ സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഏറ്റവുമൊടുവിൽ നിപ സ്‌ഥിരീകരിച്ചിട്ട് ഇന്നേക്ക് 21 ദിവസം പൂർത്തിയായി. അടുത്ത 21 ദിവസം കൂടി സുരക്ഷക്ക് വേണ്ടി ഡബിൾ ‘ഇൻക്യുബേഷൻ പീരിയഡ്’ ആയി കണക്കാക്കി കൺട്രോൾ റൂ ഉൾപ്പടെ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.
പോസിറ്റീവ് ആയ വ്യക്‌തികളുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ വ്യക്‌തികളും ഐസൊലേഷനിൽ നിന്ന് പുറത്തുവന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 1288 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 1180 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇൻഡക്‌സ് രോഗിയെ കണ്ടെത്താൻ കഴിഞ്ഞു. 90 ശതമാനത്തിനടുത്ത് മരണനിരക്കുള്ള നിപയുടെ മരണനിരക്ക് ഇത്തവണ 33 ശതമാനമാക്കി ചുരുക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്‌ഥയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുള്ള കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നതുൾപ്പടെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഈ മാസം 26ന് കൺട്രോൾ റൂം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപയിൽ ജില്ലാ കൈവരിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രതികരിച്ചു.
Most Read| ഡെൽഹി മദ്യനയക്കേസ്; സിസോദിയക്കെതിരെ തെളിവ് എവിടെ? ചോദ്യമുന്നയിച്ചു സുപ്രീം കോടതി