ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്ക് എതിരേയുള്ള തെളിവ് ചോദിച്ചു സുപ്രീം കോടതി. സിസോദിയയുടെ ജാമ്യഹരജി പരിഗണിക്കവേയാണ് അന്വേഷണ ഏജൻസികളോട് സുപ്രീം കോടതി ചോദ്യമുന്നയിച്ചത്. സിബിഐയോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോടും ആയിരുന്നു ചോദ്യം.
സിസോദിയക്കെതിരായ തെളിവുകൾ എവിടെയെന്ന് ചോദിച്ച കോടതി, അന്വേഷണ ഏജൻസികൾക്ക് എതിരെ വിമർശനപരമായ ചോദ്യങ്ങളാണ് ഉയർത്തിയത്. മലയാളി വ്യവസായിയും ആംആദ്‌മി പാർട്ടി നേതാവുമായ വിജയ് നായരാണ് മദ്യനയ കേസിലെ ഇടപാടുകൾ നടത്തിയതെങ്കിൽ മനീഷ് സിസോദിയ എങ്ങനെ കേസിൽ പ്രതിയാകുമെന്ന ചോദ്യമാണ് സുപ്രീം കോടതി ഉയർത്തിയത്.
‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയ ഉൾപ്പെട്ടതായി തോന്നുന്നില്ല. വിജയ് നായർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, മനീഷ് സിസോദിയ എങ്ങനെയാണ് ഇതിൽ കുറ്റാരോപിതനായത്. അദ്ദേഹത്തിലേക്ക് പണമെത്തിയിട്ടില്ല’- സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തെളിവുകളുടെ അപര്യാപ്‌തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേശ് അറോറ നൽകിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോയെന്നും ആരാഞ്ഞു. സിസോദിയ പണം കൈപ്പറ്റിയതായാണ് അന്വേഷണ സംഘങ്ങൾ കേസെടുത്തിട്ടുള്ളത്. എന്നാൽ, മദ്യലോബിയിൽ നിന്ന് സിസോദിയയുടെ പക്കൽ ആ പണം എങ്ങനെയാണ് എത്തിച്ചേർന്നതെന്നും കോടതി ചോദിച്ചു. കേസിൽ തെളിവുകൾ അപര്യാപ്‌തമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതിനിടെ, ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിങ്ങും കഴിഞ്ഞ ദിവസം അറസ്‌റ്റിലായിട്ടുണ്ട്. പത്ത് മണിക്കൂർ നീണ്ട റെയ്‌ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സഞ്‌ജയ് സിങ് എംപിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Most Read| മാസപ്പടി വിവാദം; ‘അന്വേഷണം വേണം’- വിജിലൻസിന് പരാതി നൽകി മാത്യു കുഴൽനാടൻ