തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിനെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി കുഴൽനാടൻ നേരിട്ടെത്തി വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി.
അഴിമതിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടും താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി വ്യക്‌തമായി മറുപടി നൽകിയില്ലെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. മാസപ്പടി വിവാദത്തിൽ നിയമനടപടിയുടെ തുടക്കമാണിതെന്നും മാത്യു കുഴൽനാടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘ആരോപണം ഉന്നയിച്ചു പുകമറ സൃഷ്‌ടിക്കുന്നതിനോ, മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനോ വേണ്ടിയല്ല താനിത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്‌തമായ തെളിവുകൾ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും’ മാത്യു കുഴൽനാടൻ പറഞ്ഞു.
‘പിവി’ എന്ന പരാമർശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തിൽ ഇതിന്റെ രണ്ടാംഘട്ട ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലൻസ് ഡയറക്‌ടർക്ക് കൈമാറിയതായും മാത്യു കുഴൽനാടൻ പറഞ്ഞു. ‘പിവി’ എന്നത് പിണറായി വിജയൻ തന്നെയാണ്. അത് ഞങ്ങൾ തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്‌തമാക്കി.
നേരത്തെ, ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഇടുക്കി റേഞ്ച് വിജിലൻസ് എസ്‌പിയെ ചുമതലപ്പെടുത്തി വിജിലൻസ് ഡയറക്‌ടർ ഉത്തരവിറക്കിയിരുന്നു. മൂന്ന് മാസത്തിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകണമെന്നാണ് ഉത്തരവ്. ചിന്നക്കനാൽ വില്ലേജിൽ ഭൂമിയും കെട്ടിടവും വിൽപ്പനയും രജിസ്ട്രേഷനും നടത്തിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം.
Most Read| ബാലഭാസ്‌കർ മരണം; ‘ഗൂഢാലോചന കണ്ടെത്തണം’- തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്