കോഴിക്കോട്: ജില്ലയിൽ ഒരു നിപ കേസുകൂടി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. നിപ ബാധിച്ചു ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 39 വയസുകാരനാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. ഇദ്ദേഹം ചെറുവണ്ണൂർ സ്വദേശിയാണ്. ആശുപത്രിയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന് രോഗിയുമായി സമ്പർക്കം ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആദ്യത്തെ വ്യക്‌തിയുടെ ഹൈ റിസ്‌ക് കോണ്ടാക്‌ടിലുള്ള എല്ലാവരെയും പരിശോധിക്കാനാണ് നിൽവിൽ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കും. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യനില തൃപ്‌തികരമാണ്. ഇന്ന് രോഗം സ്‌ഥിരീകരിച്ചയാളിനും വലിയ പ്രശ്‌നങ്ങളൊന്നുമില്ല.
ചികിൽസയിലുള്ള ഒമ്പത് വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും ആരോഗ്യനില ഇപ്പോൾ സ്‌റ്റേബിൾ ആണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ഓഗസ്‌റ്റ് 29ന് വിവിധ സമയങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശം നൽകി.
ആശുപത്രിയിലെ കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി ഒന്ന്- പുലർച്ചെ രണ്ടുമുതൽ നാല് മണിവരെ ഉണ്ടായിരുന്നവരും, കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി ഒന്നും പ്രയോറിറ്റി രണ്ടിനും പൊതുവായ ഇടനാഴി- പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ ഉള്ളവരും, എംഐസിയു രണ്ടിന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രം- പുലർച്ചെ 3.45 മുതൽ 4.15 വരെ ഉള്ളവരും, എംഐസിയു രണ്ടിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ- പുലർച്ചെ 3.45ന് ശേഷം അഡ്‌മിറ്റ് ആയ എല്ലാവരും നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം.
അതേസമയം, കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം ഇന്ന് ജില്ലയിലെ നിപ ബാധിത മേഖലകൾ സന്ദർശിക്കും. ആർജിസിബിയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും. നിപ വൈറസ് സ്‌ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു. നിപ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്നലെ പുതുതായി 234 പേരെക്കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 950 ആയി.
Most Read| മന്ത്രിസഭയിൽ പുനഃസംഘടന; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും