കോഴിക്കോട്: ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന്. സംസ്‌ഥാനത്ത് നിപ ആശങ്ക അകലുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചേക്കും. ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകാനാണ് സാധ്യത.
രോഗവ്യാപന പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനാക്കി മാറ്റിയിരുന്നു. അതേസമയം, ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച ഏഴ് പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള മൂന്ന് പേരുടേയുമ ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതിന്റെ പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച നിർണായക യോഗം ഇന്ന് ചേരുന്നത്.
അതിനിടെ, വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഫറോക്ക് മുനിസിപ്പാലിറ്റിയിലും കോർപറേഷനിലെ 43,48,51 വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണി വരെ എല്ലാ കടകളും കമ്പോളങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാം. ബാങ്കുകളും ട്രഷറിയും ഉച്ചക്ക് രണ്ടുമണി വരെ പ്രവർത്തിപ്പിക്കാം.
നിപ ബാധിച്ചു മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റെയ്‌നിൽ കഴിയുന്നവർ അത് തുടരണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഐസൊലേഷനിലുള്ളവർ 21 ദിവസം അത് തുടരണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Most Read| സംവരണ പട്ടിക പുതുക്കൽ: സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ്