കോഴിക്കോട്: ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകളൊന്നും സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം, ഹൈ റിസ്‌ക് ലിസ്‌റ്റിലുള്ള രണ്ടു പേർക്ക് രോഗലക്ഷങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗബാധയെ തുടർന്ന് ആദ്യം കണ്ടെയ്‌ൻമെന്റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു. ഇന്നലെ വൈകിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹിക മാദ്ധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു.
ആദ്യ രോഗിക്ക് നിപ ബാധയേറ്റത് സമീപപ്രദേശങ്ങളിൽ നിന്ന് തന്നെയാണെന്നാണ് കണ്ടെത്തൽ. നിപ ബാധിച്ചു മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത് സമീപ പ്രദേശങ്ങളിൽ നിന്നാണെന്ന് തെളിഞ്ഞത്. അതേസമയം, കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവ് പ്രഖ്യാപിച്ചു.
കടകമ്പോളങ്ങൾ രാത്രി എട്ടു മണിവരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾ ഉച്ചയ്‌ക്ക് രണ്ടുമണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചു. മറ്റു നിയന്ത്രണങ്ങൾ തുടരും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടു ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതുകൊണ്ടാണ് കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവ് വരുത്തിയത്.
Most Read| ‘മോശം പദപ്രയോഗം’; സഭക്ക് നിരക്കുന്നതാണോയെന്ന് എംഎൽഎമാർ ചിന്തിക്കണം- മുഖ്യമന്ത്രി