കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്‌ഥിരീകരിച്ചു. ഓഗസ്‌റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനാണ് നിപ സ്‌ഥിരീകരിച്ചത്. ഇയാളുടെ തൊണ്ടയിലെ സ്രവം ചികിൽസിച്ച ആശുപത്രിയിൽ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇയാളിൽ നിന്നാണ് രണ്ടാമത് മരിച്ചയാൾക്ക് സമ്പർക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനം. പരിശോധനക്കയച്ച 30 ആരോഗ്യ പ്രവർത്തകരുടെ ഫലം നെഗറ്റീവ് ആണെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. നിപ ബാധിച്ചു ഒരാളുടെ മരണമാണ് ഇതുവരെ സ്‌ഥിരീകരിച്ചിരുന്നത്. ആദ്യ മരിച്ച മുഹമ്മദിന്റെ പരിശോധന നടത്താതിരുന്നതിനാൽ നിപ സ്‌ഥിരീകരിച്ചിരുന്നില്ല. ഈ മാസം 11ന് മരിച്ച വടകര ആയഞ്ചേരി സ്വദേശി ഹാരിസിന് മാത്രമാണ് രോഗബാധ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിരുന്നത്.
100 സാമ്പിളുകൾ അയച്ചതിൽ ആകെ 6 എണ്ണമാണ് പോസിറ്റീവ് ആയത്. നിപ ബാധിച്ചു ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 39 വയസുകാരനാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. ഇദ്ദേഹം ചെറുവണ്ണൂർ സ്വദേശിയാണ്. സമ്പർക്കപ്പട്ടികയിൽ മറ്റു ജില്ലകളിൽ നിന്ന് ഉൾപ്പടെയുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 ആരോഗ്യപ്രവർത്തകരാണ്. കോർപറേഷനിൽ ചെറുവണ്ണൂർ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌ൻമെന്റ് സോൺ ആയിരിക്കും.
അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുള്ള അവധി അടുത്തയാഴ്‌ച ഞായറാഴ്‌ച വരെ നീട്ടി. ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഒരാഴ്‌ച ക്‌ളാസുകൾ ഓൺലൈനായിരിക്കും.
Most Read| മണിപ്പൂർ കലാപം; എഡിറ്റേഴ്‌സ് ഗിൽഡിന്റെ സംരക്ഷണം നീട്ടി സുപ്രീം കോടതി