ന്യൂഡെൽഹി: മണിപ്പൂർ കലാപത്തെ കുറിച്ച് വസ്‌തുതാന്വേഷണം നടത്തിയ മാദ്ധ്യമപ്രവർത്തകർക്ക് എതിരായ കേസിൽ, എഡിറ്റേഴ്‌സ് ഗിൽഡ് (ഇന്ത്യയിലെ എഡിറ്റോറിയൽ നേതാക്കളുടെ കക്ഷിരഹിത സംഘടന) അംഗങ്ങൾക്കുള്ള ഇടക്കാല സംരക്ഷണം രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി.
മണിപ്പൂർ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് നൽകിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സർക്കാർ ഏകപക്ഷീയമായി മെയ്‌തേയ് വിഭാഗത്തിനൊപ്പം നിന്നുവെന്നും ഇംഫാലിലെ മാദ്ധ്യമങ്ങൾ കുക്കികൾക്കെതിരെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നും ഗിൽഡിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
വിവിധ വിഭാഗങ്ങൾക്കിടയിൽ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡണ്ട് സീമ മുസ്‌തഫ, വസ്‌തുതാന്വേഷണ സമിതി അംഗങ്ങളായ സീമ ഗുഹ, ഭരത് ഭൂഷൻ, സഞ്‌ജയ് കപൂർ എന്നിവർക്കെതിരെ കേസെടുത്തത്.
മാദ്ധ്യമപ്രവർത്തകർ എങ്ങനെയാണ് സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചതെന്ന് വിശദീകരണം നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂർ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. സുപ്രീം കോടതി അംഗീകരിച്ചാൽ ഹരജി ഡെൽഹി ഹൈക്കോടതിയിലേക്ക് മാറ്റാമെന്ന് തുഷാർ മേത്ത അറിയിച്ചു.
ഈ മാസം 11ന് സുപ്രീം കോടതി ഹരജി പരിഗണിച്ചപ്പോഴാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇന്നുവരെ തടഞ്ഞത്. ഹരജി ഡെൽഹി ഹൈക്കോടതിയിലേക്ക് മാറ്റുന്നതിൽ മണിപ്പൂർ സർക്കാരിന്റെ വിശദീകരണവും തേടിയിരുന്നു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!