ന്യൂഡെൽഹി: പ്രക്ഷോഭങ്ങൾ ശക്‌തമാകുമ്പോഴും കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കാതെ കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മരവിപ്പിച്ച് നിർത്താമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകർക്ക് ഇതിൻമേൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് കേന്ദ്രസർക്കാർ എപ്പോഴും തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.
കർഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ നിലപാടിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, ശിരോമണി അകാലിദൾ പാർട്ടികളുടെ നേതാക്കളാണ് സർവകക്ഷി യോഗത്തിനിടെ പ്രതിഷേധിച്ചത്.
അതേസമയം, റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിംഘു അതിർത്തിയിൽ 44 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കർഷക സമരഭൂമി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ഇതിനിടെ പുരോഗമിക്കുന്നുണ്ട്. അതിനാൽ സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്.
സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കർഷക നേതാക്കൾ പറയുന്നു. ഇത്തരം ശ്രമങ്ങൾ സമരത്തെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും നേതാക്കൾ വ്യക്‌തമാക്കി. ഡെൽഹി-യുപി അതിർത്തിയായ ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവാസം നടത്താനും കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Also Read: കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം