കോഴിക്കോട്: ജില്ലയിൽ നിപ ഭീതി അകലുന്നു. കഴിഞ്ഞ ദിവസം പുതിയ കേസുകൾ റിപ്പോർട് ചെയ്യാത്തത് ആശ്വാസകരമാണ്. അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം ഇന്ന് ജില്ലയിലെത്തും. വൈറസ് ബാധിത പ്രദേശങ്ങളിൽ സംഘം പഠനം നടത്തും.
സംസ്‌ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂനിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ഡോക്‌ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു. അതേസമയം, സംസ്‌ഥാനത്ത് നിപയുടെ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്യാത്തതും ആശ്വാസകരമാണ്.
കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം തുടരുന്നുണ്ട്. കേന്ദ്ര സംഘം ജില്ലയിൽ തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോർജും കോഴിക്കോടുണ്ട്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1233 ആണ്. 352 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. ഇതിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 23 പേർ മെഡിക്കൽ കോളേജിലും നാല് പേർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും മൂന്ന് പേർ സ്വകാര്യ ആശുപത്രിയിലും രോഗലക്ഷണങ്ങളോടെ ചികിൽസയിലുണ്ട്.
36 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കും. തുടർച്ചയായ അവധി കാരണം അധ്യയനം നഷ്‌ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെട്ടുത്തിയതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വിദ്യാർഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക് വരുത്താൻ പാടില്ലെന്നും കളക്‌ടർ നിർദ്ദേശം നൽകി.
Most Read| പ്രത്യേക പാർലമെന്റ് സമ്മേളനം; വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ സാധ്യത