പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ വിലക്കാനൊരുങ്ങി ഊരുസമിതികൾ. ഇന്നലെ ചേർന്ന ഊരുസമിതി യോഗത്തിലാണ് കോവിഡ് പശ്‌ചാത്തലത്തിൽ ഊരുകൾ അടച്ചിടാൻ തീരുമാനമായത്. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി ഇരുള, മുഡുഗ, കുറുമ്പ വിഭാഗങ്ങളിലുള്ള 192 ആദിവാസി ഊരുകളാണ് അട്ടപ്പാടിയിൽ ഉള്ളത്.
അട്ടപ്പാടി ഊരുകളില്‍ കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ദ്രുതകര്‍മ സേന രൂപീകരിച്ചതായി ഐടിഡിപി പ്രോജക്റ്റ് ഓഫീസര്‍ വികെ സുരേഷ് കുമാര്‍ അറിയിച്ചു. ഊരുകളിൽ രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തി പരിശോധനയ്‌ക്ക് വിധേയമാക്കുക, മരുന്നുകള്‍, ഭക്ഷ്യകിറ്റ് തുടങ്ങിയ അവശ്യവസ്‌തുക്കള്‍ വിതരണം ചെയ്യുക, പുറത്തു നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ്, പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകര്‍മസേന രൂപീകരിച്ചിരിക്കുന്നത്.
ഊരുകളില്‍ ശാരീരിക അകലം പാലിക്കാനും, മാസ്‌ക് ധരിക്കാനും ബോധവൽക്കരണം നല്‍കുന്നതോടൊപ്പം രോഗം സ്‌ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍ എത്തിക്കുക, ഊരുകളില്‍ ശുചിത്വം ഉറപ്പാക്കുക, വ്യാജമദ്യം ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതുമായ ആളുകളുടെ വിവരങ്ങള്‍ അധികാരികള്‍ക്ക് കൈമാറുക എന്നീ പ്രവര്‍ത്തനങ്ങളും ദ്രുതകര്‍മ സേന ഏറ്റെടുക്കും.
അട്ടപ്പാടി മേഖലയിലെ 192 ഊരുകളും ദ്രുതകര്‍മ സേനാഗംങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും. എസ്‌ടി പ്രമോട്ടര്‍ /ആനിമേറ്റര്‍, അങ്കണവാടി വര്‍ക്കര്‍, ഊരുമൂപ്പന്‍ എന്നിവരുള്‍പ്പെടുന്ന ഊരുതല സേന, അതത് പഞ്ചായത്തിലെ ഓഫീസര്‍തല കര്‍മസേന, ബ്ളോക്ക് /താലൂക്കുതല സേന എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുക.
അതേസമയം 300 കിടക്കകളാണ് ഇവിടെ കോവിഡ് ചികിൽസക്കായി തയ്യാറാക്കുന്നത്. ഭൂതിവഴിയിലുള്ള ഐടിഡിപി ഹോസ്‌റ്റല്‍, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്‌റ്റല്‍, പട്ടിമാളം എപിജെ അബ്‌ദുല്‍ കലാം റസിഡന്‍ഷ്യല്‍ സ്‌കൂൾ എന്നിവിടങ്ങളിൽ 100 വീതം കിടക്കകളാണ് സജ്‌ജമാക്കുന്നത്.
Malabar News: കോവിഡ് പ്രതിരോധം; കോഡൂർ പഞ്ചായത്തിൽ വാർ റൂം തുറന്നു