തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി വ്യക്‌തമാക്കി. മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് സ്‌പില്‍വേ ഷട്ടറുകളാണ് ഇന്ന് തുറന്നത്.
അതേസമയം, ഇടുക്കി ഡാമില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. 2398.32 അടിയാണ് നിലവിലെ ജലനിരപ്പ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം വള്ളക്കടവിലേക്കാണ് ജലമെത്തുക. ഡാം തുറന്ന് ഒരുമണിക്കൂറോളം പിന്നിട്ടിട്ടും വള്ളക്കടവിലേക്ക് ജലമെത്തിയിട്ടില്ല. ഒഴുക്ക് കുറവായതിനാലാണിത്. അതിനാൽ തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്ററോളം ജലനിരപ്പുയരുമെന്നാണ് കരുതുന്നത്. മുല്ലപ്പെരിയാറിന്റെ മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം.
Read Also: മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ