വയനാട്: വനിതാ ലീഗിന്റെ വളർച്ചക്ക് പിന്തുണ നല്‍കിയ വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാവ് പികെ അബൂബക്കറിന്റെ രാഷ്‌ട്രീയ ജീവിതം ഡോക്യുമെന്ററി ആക്കിയപ്പോൾ അതിൽ നിന്ന് വനിതകളെ ഒഴിവാക്കിയതിൽ പരസ്യ പ്രതികരണവുമായി ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് നൂര്‍ബിന റഷീദ്.
മുസ്‌ലിം ലീഗ് വയനാട്ടിൽ നടത്തിയ ‘ഖാഇദെ മില്ലത്ത്‘ പുരസ്‌കാരദാന ചടങ്ങിൽ ലീഗ് നേതാക്കള്‍ വേദിയിലിരിക്കെയാണ് നൂര്‍ബിനയുടെ പരസ്യ പ്രതിഷേധം. പുരസ്‌കാരത്തിന് അര്‍ഹനായ പികെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി വേദിയില്‍ പ്രദര്‍ശിപ്പിച്ചിതിന് ശേഷമായിരുന്നു നൂര്‍ബിന റഷീദിന്റെ തുറന്ന പ്രതിഷേധം ഉണ്ടായത്. വർഷങ്ങളോളം വനിതാ ലീഗിന്റെ ‘നിരീക്ഷകൻ‘ എന്ന ചുമതല വഹിച്ചിരുന്നത് പികെ അബൂബക്കർ ആയിരുന്നു.
‘പികെയുടെ കർമ പദത്തിലെ പൊന്‍തൂവലാണ് വനിതാ ലീഗിന്റെ നിരീക്ഷകന്‍ എന്ന ചുമതല. സ്‌ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമോ എന്ന് വിചാരിച്ചാണോ വനിതാ ലീഗിനെ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കിയത്? വനിതാ ലീഗിനെ ഒഴിവാക്കിയത് ദു:ഖകരമാണ്. വനിതകളെ ഉള്‍പ്പെടുത്തുന്നതില്‍ ആരെയും പേടിക്കേണ്ടതില്ല‘, നൂര്‍ബിന റഷീദ് പറഞ്ഞു.
വനിതാലീഗ് നേതാവ് വേദിയിൽ പ്രസംഗിക്കേണ്ട എന്ന സംസ്‌ഥാന സെക്രട്ടറിയുടെ ഉപദേശം നേരെത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ചടങ്ങല്‍ പുരസ്‌കാരദാനം നിർവഹിച്ചത്. നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍, കെപി എ മജീദ് തുടങ്ങിയിയ നേതാക്കളും ചടങ്ങിൽ പെങ്കെടുത്തു.
Most Read: മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? ഒരു ഹൊറർ സിനിമ കാണൂ!