കാബൂൾ: അഫ്‌ഗാനിസ്‌താനിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടൽ അവസാനിപ്പിച്ച് അമേരിക്ക. തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി ഇന്ന് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് യുഎസ്. മെയ് ഒന്നിന് സൈനിക പിൻമാറ്റം തുടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചിരുന്നു. അതേസമയം, പിൻമാറ്റ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മെയ് ഒന്നിലെ നടപടി അതിന്റെ തുടർച്ച മാത്രമാണെന്നും യുഎസ് ഉദ്യോഗസ്‌ഥർ പ്രതികരിച്ചു.
അമേരിക്ക പിൻമാറ്റം അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിൻവലിക്കാനുള്ള നടപടി വ്യാഴാഴ്‌ച മുതൽ ആരംഭിച്ചു. ഇതിനേ തുടർന്ന് കാബൂളിലും അടുത്തുള്ള ബാഗ്രാം എയർബേസിന് സമീപവും കൂടുതൽ ഹെലികോപ്‌ടറുകൾ ആകാശത്ത് സജീവമായിരുന്നു.
2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്‌റ്റംബർ 11നുള്ളിൽ എല്ലാ സൈനികരെയും പിൻവലിക്കാനാണ് അമേരിക്കയുടെ തീരുമാനം. 2,500 യുഎസ് സൈനികരാണ് നിലവിൽ അഫ്‌ഗാനിസ്‌താനിൽ ഉള്ളത്. 7000ത്തോളം വിദേശ സൈനികരും ഇവിടെയുണ്ട്.
കഴിഞ്ഞ വർഷം താലിബാനുമായി ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്‌ഥാനത്തിലാണ് പിൻമാറ്റം. ഇത് പൂർത്തിയാകുന്നതോടെ അഫ്‌ഗാനിസ്‌താനിലെ യുഎസ് എംബസിക്ക് മാത്രമാകും സുരക്ഷാ സേനയുടെ കാവലുണ്ടാകുക.
കഴിഞ്ഞ 20 വർഷത്തിനിടെ 8 ലക്ഷം സൈനികർ മാറിമാറി സേവനം അനുഷ്‌ഠിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 2,300 പേർ കൊല്ലപ്പെടുകയും 20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതേ കാലയളവിൽ അരലക്ഷം അഫ്‌ഗാൻ സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, വിദേശ സൈന്യം പിൻമാറിയാലും രാജ്യത്തെ കലാപകാരികളെ അടിച്ചമർത്താൻ സർക്കാർ സേന പ്രാപ്‌താരാണെന്ന് അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഘാനി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള താലിബാന്റെ കാരണം ഇപ്പോൾ അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.
സൈനിക പിൻമാറ്റത്തിനിടയിലും അഫ്‌ഗാനിൽ വെള്ളിയാഴ്‌ച വീണ്ടും ബോംബ് സ്‌ഫോടനമുണ്ടായി. പൂൾ ഇ ആലാമിൽ നടന്ന സ്‌ഫോടനത്തിൽ 27 കൊല്ലപ്പെടുകയും ചെയ്‌തു.
Also Read: യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ; ഓസ്‌ട്രേലിയ