കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നേരിടാൻ സംസ്‌ഥാനം കനത്ത സുരക്ഷ ഉറപ്പാക്കിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഒമൈക്രോണിനെ നേരിടാൻ കാസർഗോഡ് ജില്ലയിലും ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ ശക്‌തമാക്കിയിരിക്കുകയാണ്. തലപ്പാടി അതിർത്തിയിൽ ആർടിപിസിആർ പരിശോധനാ കേന്ദ്രം തുടങ്ങാൻ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. തലപ്പാടിയിൽ രണ്ട് ദിവസത്തിനകം കേന്ദ്രം തുടങ്ങും.
നേരത്തെയുണ്ടായിരുന്ന കേന്ദ്രം ആവശ്യക്കാരുടെ കുറവ് കാരണം നിർത്തിയിരുന്നു. നിലവിൽ കേന്ദ്ര സർവകലാശാലാ ലാബിലാണ് സ്രവം പരിശോധിക്കുന്നത്. പരിശോധന വർധിപ്പിക്കാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഇ മോഹനൻ അറിയിച്ചു. അതേസമയം, പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ സമ്പർക്ക വിലക്ക് കർശനമാക്കിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയും തയ്യാറാക്കും.
കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ വ്യാപനം ഉണ്ടായത് കാസർഗോഡ് ജില്ലയിലാണ്. അതേസമയം, കാസർഗോഡ്-കർണാടക അതിർത്തികളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് അതിർത്തി വഴി യാത്ര അനുവദിക്കുക. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഇന്ന് മുതൽ പരിഗണിക്കില്ല.
Most Read: മൈസൂരു കൂട്ടബലാൽസംഗ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു