ബംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ആറുപേരെ പ്രതികളാക്കി 1499 പേജുള്ള കുറ്റപത്രമാണ് ലോക്കല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയ പ്രതികളിലൊരാളെ ഒഴിവാക്കി.
ആറുപേര്‍ക്കെതിരെ കവര്‍ച്ച, ബലാൽസംഗം, ക്രിമിനല്‍ ഗൂഢാലോചന, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. ഓഗസ്‌റ്റ് 25നാണ് ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു 23കാരിയായ പെൺകുട്ടി. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ പ്രതികൾ ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പണം തട്ടാനും പ്രതികൾ ശ്രമിച്ചിരുന്നു.
തുടർന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ സംഭവ സ്‌ഥലത്തുനിന്ന് കണ്ടെടുത്ത മദ്യക്കുപ്പിയുടെയും ബസ് ടിക്കറ്റിന്റെയും സൂചനയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
Read also: തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാ പഞ്ചായത്ത്