ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. ഇതോടെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സ്‌ഥലത്തെ സ്‌ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. പിന്നീട് നടന്ന അന്വേഷണത്തിലാണ് യഥാർഥ പ്രതികളിലേക്ക് എത്തിയത്. ഇവരിൽ ഒരാൾക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല.
കൂട്ടബലാൽസംഗത്തിന് ഇരയായ മെഡിക്കല്‍ വിദ്യാർഥിനിയും കുടുംബവും നഗരം വിട്ടതായി പോലീസ് പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചതായും പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ശേഷം ചികിൽസയിൽ ആയിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല.
ഓഗസ്‌റ്റ് 25നാണ് ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു 23കാരിയായ പെൺകുട്ടി. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ പ്രതികൾ ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പണം തട്ടാനും പ്രതികൾ ശ്രമിച്ചിരുന്നു.
Read also: ജാലിയൻ വാലാബാഗ് നവീകരണം; ‘രക്‌തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്കേ ഇതിന് കഴിയൂ’