തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് ശേഷവും ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിയുടെ മൂന്നാം തരംഗം കഴിഞ്ഞാൽ എന്താകുമെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ പഠനം തുടരേണ്ടിവരും. വിവിധ ധനസ്രോതസുകൾ യോജിപ്പിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ നൽകും. സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനും കണക്‌ടിവിറ്റി വർധിപ്പിക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ല. അത്തരമൊരു വേർതിരിവ് ഇല്ലാതാക്കാനുള്ള കരുതൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഒരു വിഭാഗം കുട്ടികൾ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാഠപുസ്‌തകം പോലെ ആവശ്യമാണ് ഡിജിറ്റൽ ഉപകരണങ്ങളും. അതിന് സാധ്യമായതെല്ലാം ചെയ്യും.
കോവിഡ് ഒന്നാം തരംഗം വന്നപ്പോൾ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ച് പറയുന്നു. കോവിഡ് കുറച്ചുകാലം കൂടി നമുക്കിടയിൽ ഉണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓൺലൈൻ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് പറയാനാവില്ല, മുഖ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് പലയിടത്തും ഇന്റർനെറ്റ് കണക്‌ടിവിറ്റിയുടെ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്താൻ എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ഇബി, കേബിൾ നെറ്റ്‌വർക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് ഇന്റർനെറ്റ് കണക്‌ടിവിറ്റി ഉറപ്പാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല