തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു പൊതുവിദ്യഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും വിവിധതരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നത്. സ്‌കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിവസം അടക്കണം.
ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. ഓരോ അധ്യയന വർഷത്തേക്കും പഠന കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി സംസ്‌ഥാനത്തെ പല വിദ്യാലയങ്ങളും അവധിക്കാല ക്‌ളാസുകൾ നടത്തുന്നുണ്ട്.
കുട്ടികളെ നിർബന്ധിച്ചു ക്‌ളാസിൽ ഇരുത്തുന്നത് അവരിൽ മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും, ഒപ്പം വേനൽച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിതെളിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഇവയെല്ലാം പരിഗണിച്ചു ഗവ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സിബിഎസ്ഇ, സിഐഎസ്‌സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അവധികാലത്ത് ക്‌ളാസുകൾ നടത്തരുതെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് വിദ്യാലയങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
Most Read: ‘ദി കേരള സ്‌റ്റോറി’; തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ