ചെന്നൈ: ‘ദി കേരള സ്‌റ്റോറി’ നാളെ റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. സിനിമ റിലീസ് ചെയ്‌താൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം. തമിഴ്‌നാട്ടിൽ ജില്ലാ കളക്‌ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ പ്രദർശനം തടയുന്ന തരത്തിലേക്ക് സർക്കാർ തീരുമാനം നീളില്ല.
കേരളവുമായി അതിർത്തി പങ്കിടുന്നതിനാൽ, ചിത്രം പ്രദർശിപ്പിച്ചാൽ തമിഴ്‌നാട്ടിലേക്കും പ്രതിഷേധം നീളുമെന്നാണ് സൂചനകൾ. ജനങ്ങളുടെയോ, സംഘടനകളുടെയോ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 2011ൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട ‘ഡാം-999′ സിനിമ തമിഴ്‌നാട്ടിൽ നിരോധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു ഇത്.
അതേസമയം, ‘ദി കേരള സ്‌റ്റോറി’ യുടെ നിരോധനം പ്രയോഗികമല്ലാത്തതിനാൽ ബഹിഷ്‌കരിക്കുക എന്ന പ്രചാരണവുമായി നീങ്ങാനാണ് കേരള സർക്കാരിന്റെ നീക്കം. സിനിമയുടെ സംസ്‌ഥാനത്തെ പ്രദർശനം നിരോധിക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ ആലോചന. എന്നാൽ, നിരോധനം പ്രയോഗികമാകില്ല എന്ന നിലപാടിലാണ് സർക്കാർ. പകരം ബഹിഷ്‌കരണത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
സിനിമക്കെതിരായ ഹരജികൾ ഹൈക്കോടതി, സുപ്രീം കോടതി എന്നിവ സ്വീകരിക്കാത്ത പശ്‌ചാത്തലത്തിൽ കൂടിയാണ് സിനിമാ ബഹിഷ്‌കരണത്തിലേക്ക് സർക്കാർ കടന്നത്. അതിനിടെ, സിനിമക്കെതിരെ ഡിവൈഎഫ്‌ഐ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മുസ്‌ലിം വിദ്വേഷം ജനിപ്പിക്കുന്നതും വർഗീയതയ്‌ക്ക് കാരണമാകുന്നതുമായ സിനിമയുടെ ട്രെയിലർ 153 എ. 295 എ നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണെന്നും നടപടി എടുക്കണമെന്നുമാണ് ആവശ്യം.
അതേസമയം, സിനിമ തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന് എസ്‌ഡിപിഐ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. തമിഴകത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണ് സിനിമയെന്നും ചിത്രം റിലീസ് ചെയ്‌താൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡണ്ട് നെല്ലൈ മുബാറക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരളാ സ്‌റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിം സമൂഹത്തിന് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് എസ്‌ഡിപിഐ വാദിക്കുന്നത്.
Most Read: ‘കെ ഫോൺ’ പദ്ധതിയിലും വൻ അഴിമതി; വിവരങ്ങൾ പുറത്തുവിടുമെന്ന് വിഡി സതീശൻ