തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിന് പിന്നാലെ, സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്‌ദാനവുമായി പ്രഖ്യാപിച്ച ‘കെ ഫോൺ’ പദ്ധതിയിലും വൻ അഴിമതി നടന്നെന്ന് വിഡി സതീശൻ ആരോപിക്കുന്നു. എഐ ക്യാമറാ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭാരത് ഇലക്‌ട്രോണിക്‌സിന് എസ്‌റ്റിമേറ്റിനെക്കാൾ ടെൻഡർ തുക കൂട്ടി നൽകി. 520 കോടിയാണ് അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആർഐടിക്കും ബന്ധമുണ്ട്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. എസ്‌റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് ശിവശങ്കറാണ്. കെ ഫോൺ അഴിമതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും സതീശൻ വ്യക്‌തമാക്കി.
എഐ ക്യാമറ അഴിമതിയിൽ വ്യവസായ വകുപ്പിന്റെ അന്വേഷണത്തിന് പ്രസക്‌തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയിൽ കോൺഗ്രസ് പ്രതിഷേധം ശക്‌തമാക്കും. ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കും. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും, മുഖ്യമന്ത്രി മൗനം വെടിയണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: കേന്ദ്രാനുമതി ഇല്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കി