തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇപി ജയരാജനുമായി ഒരുതരത്തിലുമുള്ള ബിസിനസ് ഡീൽ ഇല്ല. ജയരാജന്റെ ഭാര്യയും തന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി-സിപിഎം രഹസ്യ ധാരണയാണോയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്‌ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇപി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇപി നിഷേധിച്ചതിന് പിന്നാലെയാണ് ചിത്രം പുറത്തുവന്നത്. നിരാമയ ജീവനക്കാർക്കൊപ്പം ഇപിയുടെ ഭാര്യയും മകനും നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയ്‌ക്കും നിരാമയയിൽ ഓഹരി ഉണ്ടെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
‘ജയരാജനും ഞാനും തമ്മിൽ ഡീൽ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള നുണക്കഥകൾ എല്ലാവർക്കും അറിയാം. കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷ വോട്ടിന് വേണ്ടി കേരളത്തിൽ തമ്മിലടിക്കുകയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ വിലയിരുത്തലല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ്. അഞ്ചുവർഷം നാടിന് വേണ്ടി എന്ത് ചെയ്‌തു എന്നതിന്റെ വിലയിരുത്തലാണ്’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
’15 വർഷം ഇവിടുത്തെ എംപി എന്ത് ചെയ്‌തെന്ന് എല്ലാവർക്കും അറിയാം. അതാരും മറക്കാൻ പോകുന്നില്ല. എയിംസിനെ കുറിച്ച് 15 വർഷം എംപിയായിരുന്ന വ്യക്‌തിയോടാണ് ചോദിക്കേണ്ടത്. എയിംസ് കേരളത്തിന് ആവശ്യമുണ്ട്. ഞാൻ എംപിയായി കഴിഞ്ഞാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കും. തലസ്‌ഥാനത്തെ പ്രശ്‌നങ്ങളെപ്പറ്റി മനസിലായിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇവയ്‌ക്കൊക്കെ പരിഹാരം കാണാൻ സാധിക്കും’- രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും