തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് യുഎഇ സന്ദർശനം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി സർക്കാർ നടത്താനിരുന്ന യുഎഇ സംഗമത്തിനും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും യുഎഇയിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് യാത്ര റദ്ദാക്കിയിരിക്കുകയാണ്.
മെയ് എട്ട് മുതൽ പത്ത് വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വിപി ജോയി എന്നിവർ അടങ്ങുന്ന ഒമ്പത് അംഗ സംഘം മെയ് ഏഴിന് യാത്ര പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാൽ മതിയെന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ യാത്ര റദ്ദാക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘം സംഗമത്തിൽ പങ്കെടുക്കും.
ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ഡെൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയക്കാനാണ് തീരുമാനം. അതേസമയം, കേന്ദ്ര സർക്കാർ സന്ദർശനാനുമതി നിഷേധിച്ചതിനെ തുടർന്ന് യുഎഇയിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Most Read: ജന്തർ മന്തറിൽ സംഘർഷാവസ്‌ഥ തുടരുന്നു; വഴികൾ അടച്ചു- മാദ്ധ്യമ പ്രവർത്തകർക്കും വിലക്ക്