ന്യൂഡെൽഹി: ജന്തർ മന്തറിൽ ഡെൽഹി പോലീസും ഗുസ്‌തി താരങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജന്തർ മന്തറിൽ പോലീസ് സുരക്ഷാ വിന്യാസം ശക്‌തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഗുസ്‌തി താരങ്ങൾ സമരം ചെയ്യുന്ന വേദിയിലേക്ക് മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ഡെൽഹി പോലീസ്.
അതേസമയം, രാവിലെ ഒമ്പത് മണിയോടെ പിന്തുണക്കുന്ന എല്ലാവരോടും സമരപന്തലിൽ എത്താൻ ഗുസ്‌തി താരങ്ങൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്. നടപടികൾ ഇനിയും നീളുകയാണെങ്കിൽ എല്ലാ താരങ്ങളും നേടിയ മെഡലുകൾ രാഷ്‌ട്രപതിക്ക് തിരിച്ചു നൽകി കളി നിർത്തുമെന്നും സമരക്കാർ വ്യക്‌തമാക്കി. അതേസമയം, താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ സംഘടനകൾ ഇന്ന് ജന്തർ മന്തറിലേക്ക് എത്തുമെന്നാണ് സൂചന.
ആം ആദ്‌മി പാർട്ടി നേതാക്കൾ ഇന്നലെ രാത്രിയോടെ താരങ്ങൾക്ക് കിടക്കകൾ വിതരണം ചെയ്യാൻ എത്തിയത് പോലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പോലീസ് വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറിയെന്നാണ് ആരോപണം. സംഘർഷത്തിൽ പരിക്കേറ്റ രണ്ടു ഗുസ്‌തി താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നും സമരം ശക്‌തമായി തുടരും. ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും, അതിക്രമം എന്തിനെന്ന് പോലീസ് മറുപടി പറയണമെന്നും ബജ്‌റംഗ് പൂനിയ വ്യക്‌തമാക്കി.
സമരം ആരംഭിച്ച ഘട്ടം മുതൽ തന്നെ ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ചില ഇടപെടലുകൾ ഉണ്ടായെന്നുള്ള ആരോപണവും ഗുസ്‌തി താരങ്ങൾക്കുണ്ട്. ഇതിന്റെ തുടർച്ചയായാണ് നിലവിലെ സംഘർഷം. രാത്രികാലങ്ങളിൽ സമരപ്പന്തലിലെ വൈദ്യുതി പോലിസ് വിച്ഛേദിക്കുന്നുവെന്നും സമരക്കാർ നേരത്തെ ആരോപിച്ചിരുന്നു. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം 12ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Most Read: ‘ദി കേരള സ്‌റ്റോറി’; വിവാദങ്ങൾക്കിടെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു