ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ചു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഭൂപീന്ദർ സിങ് ബജ്‌വയാണ് താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷൻ. ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ ഗുസ്‌തി താരങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഈ ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
എംഎം സോമയ, മഞ്‌ജുഷ കൻവർ എന്നിവരാണ് പുതിയ സമിതിയിലെ മറ്റംഗങ്ങൾ. ഫെഡറേഷന്റെ ഭരണ കാര്യങ്ങളിൽ സുതാര്യത, വിശ്വാസ്യത, മാന്യമായ പെരുമാറ്റം എന്നിവ ഉറപ്പാക്കാനായാണ് താൽക്കാലിക സമിതിയെ നിയമിക്കുന്നതെന്ന് ഒളിമ്പിക് അസോസിയേഷൻ വ്യക്‌തമാക്കി. പത്‌മശ്രീ അടക്കം താരങ്ങൾ തിരികെ നൽകിയതോടെ പ്രതിരോധത്തിൽ ആയതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഗുസ്‌തി താരങ്ങൾ കടുത്ത തീരുമാനങ്ങളുമായി രംഗത്തുവന്നത്. ഒളിമ്പിക് ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതും, ബജ്‌രംഗ് പുനിയയും വിരേന്ദർ സിങ്ങും പത്‌മശ്രീ തിരികെ നൽകിയതും പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടിയിരുന്നു.
അതിനിടെ, ഹരിയാനയിലെ ഝജ്‌ജറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുസ്‌തി താരങ്ങളെ സന്ദർശിച്ചു. ഛാരാ ഗ്രാമത്തിലുള്ള അഖാഡയിൽ (ഗുസ്‌തി പരിശീലന കേന്ദ്രം) എത്തിയ രാഹുൽ, ബജ്‌രംഗ് പുനിയ ഉൾപ്പടെയുള്ള താരങ്ങളെ നേരിൽക്കണ്ട് സംസാരിച്ചു.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം